കൊച്ചി: ഓൺലൈൻ ടാക്സി ബുക്കിങ് ആപ്പുകൾ വഴി സർവീസ് നടത്തുന്ന ഡ്രൈവർമാർ യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കാൻ ശ്രമിക്കുന്നതായി പ്രമുഖ എഴുത്തുകാരൻ അഷ്ടമൂര്‍ത്തി. ടാക്സി ആപ്പുകളിൽ കാണിക്കുന്ന നിരക്കിനേക്കാൾ കൂടുതൽ തുക നൽകാമെന്ന് സമ്മതിച്ചാൽ മാത്രമേ സർവീസ് നടത്തൂ എന്ന നിലപാടാണ് പല ഡ്രൈവർമാരും സ്വീകരിക്കുന്നത്. ബംഗളൂരുവിലും ചെന്നൈയിലും താൻ നേരിട്ട ദുരനുഭവം പങ്കുവെച്ചുകൊണ്ട് ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ബംഗളൂരുവിലെ സംഭവം
ബംഗളൂരുവിൽ ഊബർ വഴി കാർ ബുക്ക് ചെയ്തപ്പോൾ ആപ്പിൽ കാണിച്ച തുകയേക്കാൾ കൂടുതൽ നൽകിയാൽ മാത്രമേ വരൂ എന്ന് ഡ്രൈവർ നിലപാടെടുത്തു. യാത്ര നിരസിച്ചതിനെ തുടർന്ന് ട്രിപ്പ് ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും, ഡ്രൈവർ വാഹനം റോഡരികിൽ പാർക്ക് ചെയ്ത് ഏറെ സമയം കഴിഞ്ഞാണ് ക്യാൻസലേഷന് തയ്യാറായത്.
തുടർന്ന് ബുക്ക് ചെയ്ത മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരും ഇതേ രീതിയിൽ അധിക തുക ആവശ്യപ്പെട്ടു. 'റാപ്പിഡോ', 'നമ്മ യാത്ര' തുടങ്ങിയ മറ്റ് ആപ്പുകൾ വഴി ശ്രമിച്ചപ്പോഴും ഇതേ ഡ്രൈവർമാർ തന്നെ റൈഡ് അക്സെപ്റ്റ് ചെയ്ത് യാത്ര തടസ്സപ്പെടുത്താൻ ശ്രമിച്ചതായും അരമണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് മറ്റൊരു വാഹനം ലഭ്യമായതെന്നും അഷ്ടമൂർത്തി പറയുന്നു.
പെരമ്പൂരിലും സമാന അനുഭവം
തമിഴ്‌നാട്ടിലെ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ വച്ചും സമാനമായ അനുഭവം ഉണ്ടായി. ആപ്പിൽ കാണിച്ച 625 രൂപയ്ക്ക് പകരം 800 രൂപ ആവശ്യപ്പെട്ട ഡ്രൈവറുടെ സർവീസ് നിരസിച്ചപ്പോൾ, അടുത്ത ഡ്രൈവർ 750 രൂപയാണ് ആവശ്യപ്പെട്ടത്. രാത്രി സമയത്ത് ഏറെ നേരം കാത്തുനിന്ന ശേഷമാണ് കൃത്യമായ നിരക്കിൽ യാത്ര ചെയ്യാൻ തയ്യാറായ ഡ്രൈവറെ ലഭിച്ചത്.
ഇടപെടൽ വേണമെന്ന് ആവശ്യം
ജനപ്രിയ ഓൺലൈൻ ആപ്പുകളുടെ സർവീസുകളിൽ ഇത്തരം അനാവശ്യ ക്രമക്കേടുകളും ചൂഷണങ്ങളും വർധിച്ചു വരുന്നത് സാധാരണക്കാരായ യാത്രക്കാരെ വലിയ ദുരിതത്തിലാക്കുന്നുണ്ട്. വിഷയത്തിൽ ആപ്പ് അധികൃതരുടെയും ഗതാഗത വകുപ്പിന്റെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.
