പടിയിറങ്ങുന്നത് കാലാവധി പൂർത്തിയാകുന്നതിന് 6 മാസം മുൻപ്
മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായ ഭീമന്മാരായ ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജി പ്രഖ്യാപിച്ചു. ഒൻപത് വർഷത്തോളമായി പദവിയിൽ തുടരുന്ന അദ്ദേഹം നിലവിലെ കാലാവധി അവസാനിക്കാൻ ആറുമാസം ബാക്കിനിൽക്കെയാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.
2027 ഫെബ്രുവരി വരെ കാലാവധിയുണ്ടെങ്കിലും, ഇനി ചെയർമാൻ സ്ഥാനത്ത് ഒരു തുടർച്ച ആഗ്രഹിക്കുന്നില്ലെന്നും അടുത്ത കാലാവധിയിലേക്ക് തന്റെ പേര് പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം ബോർഡിനെ ഔദ്യോഗികമായി അറിയിച്ചു. അടുത്ത ചെയർമാനെ തിരഞ്ഞെടുക്കുന്നതുവരെയും നിലവിലെ കാലാവധി പൂർത്തിയാകുന്നതുവരെയും അദ്ദേഹം സ്ഥാനത്ത് തുടരും.
രാജിക്ക് പിന്നിലെ കാരണങ്ങൾ
ടാറ്റ സൺസിലെ ഭൂരിപക്ഷം വരുന്ന ടാറ്റാ ട്രസ്റ്റുകൾ ചന്ദ്രശേഖരന് അടുത്ത 5 വർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകാൻ അനുകൂലമായിരുന്നെങ്കിലും ബോർഡിലെ ഒരംഗം ഇതിനോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. കഴിഞ്ഞ ആറുമാസമായി ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ച പ്രധാന ഘടകം.
കമ്പനിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് വ്യക്തമായ നേതൃത്വം ആവശ്യമായതിനാലാണ് രാജി തീരുമാനം വേഗത്തിലാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, എയർ ഇന്ത്യ അടക്കമുള്ള ബിസിനസുകളുടെ പ്രകടനം, കമ്പനിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ എന്നിവയും രാജിയിലേക്ക് നയിച്ചതായി വിലയിരുത്തപ്പെടുന്നു.
ഓഹരി വിപണിയിൽ തിരിച്ചടി
രാജിവാർത്ത പുറത്തുവന്നതോടെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ടാറ്റ കൺസൾട്ടൻസി സർവീസ് (TCS) ഓഹരികൾ 4 ശതമാനവും ടാറ്റ മോട്ടോഴ്‌സ് 3 ശതമാനവും ഇടിഞ്ഞു. ടാറ്റ സ്റ്റീൽ, ടൈറ്റൻ, ടാറ്റ എൽക്‌സി തുടങ്ങിയ കമ്പനികളുടെ ഓഹരികളും നഷ്ടത്തിലാണ് ട്രേഡ് ചെയ്യുന്നത്.
40 വർഷത്തെ നീണ്ട സേവനം
ടാറ്റ ഗ്രൂപ്പിൽ 40 വർഷത്തോളമായി തുടരുന്ന സേവനത്തിനു ശേഷമാണ് ചന്ദ്രശേഖരൻ പടിയിറങ്ങുന്നത്. ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) സി.ഇ.ഒ പദവിയിൽ നിന്നാണ് 2017-ൽ അദ്ദേഹം ടാറ്റ സൺസിന്റെ തലപ്പത്തേക്ക് എത്തുന്നത്. ഓഗസ്റ്റ് 18-ന് ടാറ്റ സൺസിന്റെ വാർഷിക പൊതുയോഗം (AGM) നടക്കാനിരിക്കെയാണ് ഈ നിർണായക പ്രഖ്യാപനം.
-2.jpeg)