ന്യൂഡല്‍ഹി: രാജ്യത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ കർശനമാക്കുന്ന 2026-ലെ ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍ ലോക്‌സഭ പാസാക്കി. വ്യാജ അപേക്ഷകളും ക്രമക്കേടുകളും തടയുന്നതിനും ക്ഷേമപദ്ധതികളുടെ സുഗമമായ നടത്തിപ്പിനും വേണ്ടിയാണ് 1969-ലെ നിയമത്തിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയത്.
📌 പുതിയ ഭേദഗതിയിലെ പ്രധാന മാറ്റങ്ങൾ:
- 21 ദിവസത്തിനുള്ളിൽ: സാധാരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റമില്ല.
- 1 മുതൽ 2 വർഷം വരെ വൈകിയാൽ: രജിസ്റ്റർ ചെയ്യാൻ ഇനി ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ / എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ പരിശോധനയും പ്രത്യേക ഉത്തരവും വേണം.
- 2 വർഷത്തിലധികം വൈകിയാൽ: ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നേരിട്ടുള്ള ഉത്തരവും സത്യസന്ധതാ പരിശോധനയും നിർബന്ധം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച ഈ ബില്ലിലൂടെ നിയമത്തിൽ 13 (3)(എ) എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർത്തു. ഡിജിറ്റൽ ഡാറ്റാബേസ് കൂടുതൽ സുരക്ഷിതമാക്കാനും, വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വോട്ടർ പട്ടികയിലോ പൗരത്വ രേഖകളിലോ ക്രമക്കേട് നടത്തുന്നത് തടയാനും ഈ നിയമം സഹായിക്കും.
