‘നിങ്ങളുടെ തോക്കുകൾ തികയാതെ വരും മിനിസ്റ്റർ, ഇത് ബിഹാറോ യുപിയോ അല്ല’; അർജുൻ ആയങ്കിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരി

എഴുതിയത്: അകം ന്യൂസ് ഡെസ്ക്
‘നിങ്ങളുടെ തോക്കുകൾ തികയാതെ വരും മിനിസ്റ്റർ, ഇത് ബിഹാറോ യുപിയോ അല്ല’; അർജുൻ ആയങ്കിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരി

തിരുവനന്തപുരം: പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്ക് പിന്തുണയുമായി സുഹൃത്ത് ആകാശ് തില്ലങ്കേരി. സമൂഹമാധ്യമത്തിലൂടെയാണ് ആകാശ് തില്ലങ്കേരി അർജുനെ പിന്തുണച്ച് രംഗത്തെത്തിയത്. അതേസമയം, പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്ത അർജുന്റെ നടപടിയോട് യോജിപ്പില്ലെന്നും ആകാശ് വ്യക്തമാക്കി.

അർജുൻ നടത്തിയ പ്രതികരണം കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണത്തെ തുടർന്നുണ്ടായ വികാരത്തള്ളിച്ചയായിരിക്കാമെന്നാണ് ആകാശിന്റെ വാദം. അർജുന്റെ എടുത്തുചാട്ടത്തെ വിമർശിക്കുമ്പോഴും പോലീസിന്റെ ഭാഗത്തുനിന്നുള്ള കള്ളക്കേസെന്ന ആരോപണം നിസ്സാരമായി കാണാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

‘ഇത് ബിഹാറോ യുപിയോ അല്ല’

തെറ്റ് ചെയ്തുവെന്ന പേരിൽ ഒരു പൗരനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടാൻ ഇത് ബിഹാറോ ഉത്തർപ്രദേശോ അല്ലെന്നും ആകാശ് കുറിപ്പിൽ പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം ഒരു പൗരന്റെ ജീവനെടുക്കാൻ ആഹ്വാനം ചെയ്യുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.

തെറ്റിന് ശിക്ഷ നൽകേണ്ടത് കോടതിയാണെന്നും തോക്കല്ലെന്നും വ്യക്തമാക്കിയ ആകാശ്, ‘വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും’ എന്നും കുറിച്ചു.

അതേസമയം, അർജുൻ ആയങ്കിയെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്വർണക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. ആകാശ് തില്ലങ്കേരിയും വിവിധ കേസുകളിൽ പ്രതിയാണ്.